Search This Blog

Tuesday, 11 April 2017

അച്ഛനും മകൾക്കും ഇടയിലെ ഞാൻ -ഒരു ഭാര്യ

ഫെബ്രുവരി  ഒൻപതാം  തീയ്യതി ഒറ്റപ്പാലത്തേക്ക് വണ്ടി കയറാനിരിക്കുമ്പോൾ  ഭർത്താവിന്റെ അസുഖത്തെക്കുറിച്ച്  മാത്രമായിരുന്നു ചിന്ത.  ഇടയ്ക്ക്  വരുന്ന ഫോൺ കോളുകൾ അറ്റൻഡു ചെയ്ത്   മറ്റൊന്നും ചിന്തിക്കാതെ ഒരു പുസ്തകം വായിച്ചു തീർത്തു.  അതുവരെ ഉറങ്ങിക്കിടന്ന  സഹയാത്രികൻ അഞ്ചരക്കണ്ടി സ്വദേശി വിനോദ് സ്വയം  പരിചയപ്പെടുത്തി, ഷോർണ്ണൂരിൽ ഇറങ്ങി. അന്തരീക്ഷത്തിലെ ചൂടു കാറ്റ് അകമെന്ന പോലെ പുറവും  പൊള്ളിച്ചുകൊണ്ടിരുന്നു. ഒറ്റപ്പാലം സ്റ്റേഷനിലേക്ക് വണ്ടി എത്തുമ്പോൾ  ഭർത്താവിന്റെ  സഹപ്രവർത്തക സേതു ടീച്ചർ കാത്തു നിന്നിരുന്നു. അത്യാവശ്യമുള്ള  സാധനങ്ങൾ വാങ്ങാൻ എല്ലായിടത്തും കൂടെ വന്നു. അവർക്ക്  മനസ്സാ  വാചാ  നന്ദി പറഞ്ഞ് വീട്ടിലേക്ക്  പോയി. പൂട്ടിയിട്ട  ഗെയിറ്റിനു മുൻപിൽ  ഫോൺ വിളിച്ചു കാത്തു നിന്നു. വല്ലാതെ  അവശനായി എന്റെ  മുന്നിലേക്ക്  വന്ന പാതി ഭാഗത്തെ കണ്ട്  വേവലാതികൾ ഉള്ളിലൊതുക്കി അകത്തേക്ക്.


ആദ്യ ദിവസങ്ങളിൽ വീടു വ്യത്തിയാക്കി സദാ സേവന സന്നദ്ധയായി "online" ൽ ആയിരുന്നു.   ഇടക്കുള്ള  വിശ്രമ സമയങ്ങളിൽ വീടിന്റെ  പിന്നാമ്പുറത്തിരുന്നാൽ പരന്നു  കിടക്കുന്ന നെൽപ്പാടം കാണാം.

മതിലിൻമേൽ നിര നിരയായി ഇരിക്കുന്ന  മയിൽക്കുടുംബങ്ങൾ. അണ്ണാനും  ഇരട്ട വാലനും  മഞ്ഞക്കിളിയും മുട്ടക്കുരുവികളും ഏകാന്തതയ്ക്ക്  ശബ്ദമേകി. കാട്ടുകോഴികൾ  അപ്പോൾ  വിരിഞ്ഞ കുഞ്ഞുങ്ങളുമായി നടക്കുന്ന കാഴ്ച  കൗതുകവും സന്തോഷവും  എന്നിലുണ്ടാക്കി. അത് ക്യാമറയിലേക്ക്  പകർത്താൻ നോക്കിയപ്പോൾ  അവർ  പേടിയോടെ  ഓടി. പുലർകാലത്ത്  വിഘ്നേശ്വര സ്തുതികളും  ലളിതാസഹസ്രനാമവും കേട്ടുണർന്നു. പതിയേ  എനിക്ക് ആ ദേശം  ഇഷ്ടമായിത്തുടങ്ങി.


പാടവരമ്പിലൂടെ  തോട്ടക്കരയിലേക്കുള്ള  യാത്ര കടുത്ത ചൂടിലും ആസ്വദിച്ചു. കൊയ്ത്തു നടക്കുന്ന പാടത്തിന്റെ  അക്കരെ, നിരന്ന പച്ചകുന്നുകൾ. എല്ലാ വീടുകൾക്കു മുന്നിലും  പട്ടിയെ സൂക്ഷിക്കണം എന്ന എഴുത്തുകൾ.  എപ്പോഴും ഉറങ്ങിക്കിടക്കുന്ന പട്ടികളും. ചെറിയ ചെറിയ വീടുകളും ധാരാളം കണ്ടു.  അവിടെയുള്ള സ്ത്രീകൾ  രാവിലെ തന്നെ അയൽക്കൂട്ട സഭ ചേർന്ന്  ആഭ്യന്തര പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു. ഇതു വരെ കാണാത്ത   ഈ പുതുമുഖത്തെ പിടിച്ചെടുക്കാനുള്ള ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെട്ടോടി. കൃത്യമായ റൂട്ട് മേപ്പിന്റെ സഹായത്തോടെ പഴ  പച്ചക്കറി കടകൾ കണ്ടെത്തി.ഞങ്ങളുടെ  ഭക്ഷണമെനുവിലെ ഒഴിച്ചുകൂടാനാവാത്ത നേന്ത്രപ്പഴവും  റോബസ്റ്റയും സ്വന്തമാക്കി.


പകൽ വല്ലപ്പോഴും തുറക്കുന്ന ശ്രീകോവിലിനു മുന്നിൽ അന്നപാനാദികളുമായി  ദർശനത്തിനു  കാത്തു നിന്നു. പകലത്തെ പണിയും ചൂടും കാരണം രാത്രി സേവനം ഉറക്കത്തിലമർന്നു പോയി. രാത്രി  ഉറങ്ങാൻ പറ്റാതെ അസ്വസ്ഥനായി നടക്കുന്ന അദ്ദേഹത്തിന്  എന്റെ സുഖനിദ്ര ഉണ്ടാക്കിയ  അലോസരം പിറ്റേന്നാണ്  അറിഞ്ഞത്.  വാക്കുകളിലൂടെ അറിയാതെ ചെയ്ത തെറ്റ്  ബോധ്യപ്പെടുത്താൻ ശ്രമിച്ചു. പിന്നീടുള്ള ദിനങ്ങളിൽ വിശ്രമിക്കാതെ സേവനം ചെയ്ത്  തെറ്റ്  മായ്ച്ചു കളയാൻ ശ്രമം നടത്തി.

...

ഞങ്ങളുടെ  ഏകാന്തവാസത്തിലേക്ക്  നിർഭയയായി  കടന്നു വന്നത്  അയൽവാസി  കുഞ്ഞുമ്മ ആയിരുന്നു. രോഗീപരിചരണ നിർദ്ദേശങ്ങളും  ആശ്വാസത്തിന്റെ ഇളനീരുമായി എന്നും സായാഹ്നത്തിൽ അവരെത്തും. പല വീടുകളിലും ജോലി ചെയ്ത് കരുത്തോടെ മക്കളെ വളർത്തുന്ന പാവം ഉമ്മ.

അടുത്ത വീട്ടിലെ  അമ്മൂമ്മ തുണി അലക്കുന്ന ശബ്ദം കേട്ടാൽ ഓടി വരും . 'മാഷ്ക്ക് ഭേദാ യോ എന്താപ്പോ കഴിക്ക്യാ' എന്നൊക്കെ ഒറ്റപ്പാലം ശൈലിയിൽ ചോദിക്കും. കേട്ടിരിക്കാൻ രസമാണെങ്കിലും ജോലിത്തിരക്കുകൾ കാരണം മെല്ലെ ഊരിപ്പോരും.


എല്ലാ അസ്വസ്ഥതകളിലും ഞങ്ങൾക്കാശ്വാസമായത്  ഡോക്ടറും കുടുംബവുമാണ്. രോഗവഴിയിൽ ഉറച്ച ആത്മബന്ധം ഇപ്പോൾ ഞങ്ങളെ അത്ഭുതപെടുത്തിക്കൊണ്ടിരി ക്കുന്നു. വിടർന്ന പുഞ്ചിരിയും നിറഞ്ഞ ഹൃദയവും കൊണ്ട് ഞങ്ങളെ സ്വീകരിക്കുന്ന അച്ഛനും അമ്മയും. ഞാൻ മാതൃക ആക്കാൻ ആഗ്രഹിക്കുന്ന അമ്മ, .ഏത് പ്രശ്നങ്ങളിലും കരുത്തോടെ പ്രതികരിക്കാൻ പ്രാപ്തയാക്കിയ അനുജത്തി പ്രിൻജ.നന്ദയ്ക്ക് സഹോദരനായി  അടി കൂടാൻ നിന്ന് കൊടുക്കുന്ന ശാന്തി.onlinil ആയിരുന്നു ചികിത്സ. വീഡിയോ കാളിങ്ങും ഉണ്ടായിരുന്നു.. അസുഖ  സ്ഥിതി അറിയാൻ ആകാംക്ഷയോടെ എല്ലാവരും ഉറ്റുനോക്കുന്നത് കണ്ടു. നിസ്സാരമായഎന്റെ ചോദ്യങ്ങൾക്കു ഏറെ തിരക്കിലും ദയാലുവായ ഡോക്ടർ മറുപടി തന്നു.  രോഗിയുടെ നെഞ്ചും പുറവും മുഖവും ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറുടെ ജാഗ്രതയോടെ  ഒപ്പിയെടുത്ത് അയച്ചു. ഇത്ര അനുസരണയോടെ സാമധാനത്തോടെ ആ മുഖം കണ്ടപ്പോൾ ഉണ്ടായ അത്ഭുതം ഞാൻ സ്വകാര്യമാക്കി. ഒരാഴ്ച കഴിഞ്ഞും ഉപ്പ് കൂട്ടാറായില്ലെന്ന നിർദ്ദേശം ഞങ്ങളെ നിരാശരാക്കി.


ആഹാരത്തിൽ ഉപ്പിലെങ്കിലും ജീവിതത്തിന് ഇത്തിരി രുചി വെയ്ക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു. എസ്.സി.ആർ.ടിയും, സെമിനാറുകളും കോളേജിലെ കുട്ടികളും മറ്റ് ക്ലാസ്സുകളുംതിങ്ങി കയറി പരസ്പരം കണ്ടിട്ടും ചിലവർഷങ്ങളായി കാണാറില്ലായിരുന്നു. ഈ വരണ്ട അവസ്ഥയിൽ നിന്നും മാറി മുഖത്തോട് മുഖം നോക്കിയിരുന്നു സംസാരിച്ചു. ഇഷ്ടപ്പെട്ട ഉപ്പേരികളുടെ/ മെഴുക്കു പെരട്ടികളുടെ പാചക രീതി മുതൽ നന്ദയുടെ കല്യാണം വരെ അത് നീണ്ടു.

അന്നത്തെ ഭക്ഷണത്തിന് ഉപ്പും മുളകുമില്ലാത്തത് ഞങ്ങൾ അറിഞ്ഞതെയില്ല. ഈ സംഭാഷണങ്ങൾ എന്നിൽ കൂടുതൽ Energy ഉണ്ടാക്കുന്നുണ്ടെന്ന് മനസ്സിലായി. ഓറഞ്ചു ജ്യൂസിന്റെയും നെല്ലിക്ക ജ്യുസ്സിന്റെയും എണ്ണം കൂടി. പിശുക്കിയായ ഞാൻ വില കാര്യമാക്കാതെ dry fruits വാങ്ങിക്കഴിപ്പിക്കാൻ തുടങ്ങി. അസുഖവും സ്നേഹവും മനുഷ്യനെ മാലാഖയാക്കുമെന്ന്  അനുഭവിച്ചറിഞ്ഞു.

പതിനഞ്ചാം ദിവസം കുളിക്കാമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ Temple Run കളിക്കാൻ സ്വതന്ത്ര്മായി ഫോൺ കിട്ടിയ നന്ദയെ പോലെയായിരുന്നു അദ്ദേഹം. നാളികേരപ്പാൽ ഒട്ടും വെള്ളം ചേർക്കാതെ പിഴിയാൻ ഉള്ള ശ്രമം തോർത്തുമുണ്ടിൽ സഫലമായി.വേപ്പിലയും മഞ്ഞളുമിട്ട് രാവിലെ തന്നെ വെയിലത്തു വെച്ച് ചൂടായ വെള്ളത്തിൽ ബുധനാഴ്ച രണ്ടിനും മൂന്നിനുമിടയിലുള്ള ശുഭമുഹൂർത്തത്തിൽ വിശദമായ കു ളി. ദിവസം രണ്ടു നേരം കുളിക്കുന്ന ആൾ രണ്ടാഴ്ച കൊണ്ട് ലാഭിച്ച വെള്ളത്തിന്റെ കണക്ക് മനസ്സിൽ കൂട്ടി. കുളി കഴിഞ്ഞെത്തിയ മുഖത്ത് ആശ്വാസം അലതല്ലുന്നതു കണ്ടു.'ഉടൻ നൽകിയ നെല്ലിക്ക ജ്യൂസിൽ മനസ്സും തണുത്തു.  ഞങ്ങളുടെ ആത്മബന്ധുവായ മോഹനേട്ടന്റെ  ഫോൺ കോൾ തണുത്ത അന്തരീക്ഷത്തെ ചൂടു പിടിപ്പിച്ചു. അച്ചൂനും മോഹനേട്ട നും ചിക്കൻ പോക്സ്. എപ്പോൾ പോയാലും നിറഞ്ഞ മനസ്സോടെ കേറിച്ചെല്ലാനും എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനുമുള്ള സ്ഥലം. ഞാൻ എ ത്തുന്നത് വരെ ഭർത്താവിനെ സംരക്ഷിച്ച വർ. താൻ കാരണം അവർ വിഷമത്തിലായത്  അദ്ദേഹത്തെ അസ്വസ്ഥനാക്കി. പെട്ടെന്ന് തന്നെ ഡോക്ടറെ കാണാനും പാറു നും ലക്ഷ്മിയ്ക്കും വരാതിരിക്കാനുള്ള  നടപടികൾ എടുപ്പിച്ചു. അവരെ കാണാനോ പാട്ടു പാടാനോ സാധിച്ചതേയില്ല. ഉപ്പും എണ്ണയുമില്ലാതെ  ചീര ഉപ്പേ രി ഉണ്ടാക്കുന്ന വിധം ഫോൺ വഴി ലക്ഷ്മിയെ അറിയിച്ചു. വലം കൈയ്യായ മോഹനേട്ടനു വന്നപ്പോൾ ഇടതുപക്ഷക്കാരനും ഒഫീഷ്യൽ  കാര്യങ്ങളെല്ലാം ശ്രദ്ധയോടെ ചെയ്ത സുനി ൽ സാറിനെക്കുറിച്ചായിരുന്നു പിന്നത്തെ ആധി. സാറിന്റെ മനസ്സിനു കരുത്തുള്ള തിനാലും പ്രാർത്ഥന ദൈവം കേട്ടതിനാലും വന്നില്ല. തൃശ്ശൂരിൽ നിന്നും മരുന്നെത്തിച്ചു തന്ന നന്ദേട്ടനേയും രാത്രി തപ്പിപ്പിടിച്ച് മരുന്നും ആശ്വാസവും കൊണ്ടു തന്ന മഹേഷിനേയും മറക്കില്ല. പരീക്ഷാപേപ്പറുകളും കൊറിയർ മരുന്നുകളുമായി വീട്ടിൽ വന്ന സ്റ്റേഹനിധികളായ ശിഷ്യന്മാരെ ഗേറ്റിനു പുറത്തു നിർത്തേണ്ടി വന്നതിൽ മനം വല്ലാതെ നൊന്തു ഇനിയാർക്കും അസുഖം വരല്ലേ എന്നതു മാത്രമായി ചിന്ത. എനിക്കൊരു പേടിയുമില്ല എന്നു പറഞ്ഞ്  ഗേറ്റിനു മുന്നിൽ അദ്ദേഹത്തെ കാണാൻ കാത്തു നിന്ന അനിൽ സാറിനെ ടൗണിൽ വച്ച് കണ്ടപ്പോൾ ഒളിച്ചു നിന്നതും അതായിരുന്നു. കുഞ്ഞുമ്മയുടെ ഭാഷയിൽ ഇത് അസുഖമല്ല. ദേവിയുടെ അനുഗ്രഹം മാത്രം. മൂന്നാം ദിവസത്തെ കുളി കഴിഞ്ഞ് ഞങ്ങൾ അരൂർക്കാവിലമ്മയെ തൊഴാൻ പോയി. നേർന്ന വഴിപാടുകളൊക്കെ നടത്തി. ഒറ്റപ്പാലം ടൗണിലേക്ക് കാറോടിക്കവേ  രണ്ടാഴ്ച കൊണ്ട് നാടിനും റോഡിനുമുണ്ടായ മാറ്റങ്ങൾ പറയുന്നുണ്ടായിരുന്നു. പഴം പച്ചക്കറികൾ വാങ്ങിയതിനു ശേഷം എനിക്കായി  ഡ്രസ്സ് തെരെഞ്ഞെടുക്കാനുള്ള ശ്രദ്ധ കണ്ട് അമ്പരന്നു. എന്റെ ആധി രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചു പോരണ്ടേ  എന്നതായിരുന്നു. വീട്ടിലെത്തുമ്പൊഴേക്കും നന്ദ വീഡിയോ കാളിങ്ങിലുണ്ടായിരുന്നു' അമ്മ എപ്പൊ വരും?  എന്ന ചോദ്യത്തിന്  വരണോ? എന്നായി ഞാൻ. ചില സംസാരങ്ങൾക്കിടയിൽ  സ്ത്രീക്ക് ജോലി വേണം, എന്നാലേ സമൂഹത്തിൽ വിലയു. ണ്ടാവു, മക്കൾക്ക് എല്ലാ അത്യാവശ്യങ്ങളും സാധിച്ചു കൊടുക്കാനാവൂ എന്നൊക്കെ പറയാറുണ്ടായിരുന്നു. ക്യാമറയിലെ വാടിയ മുഖത്ത് നിന്ന് ഉടൻ വന്നത്  അമ്മേടെ ജോലി പോവില്ലേ എന്നായിരുന്നു.

രണ്ടു ഭാഗത്തു നിന്നുമുള്ള സ്റ്റേഹത്തിന്റെ 'ചൂണ്ടക്കൊളുത്തി ലാ ണ് ഞാനിപ്പോൾ. അച്ഛനും മകളുമടങ്ങുന്ന കമ്പ്യൂട്ടർ ലോകത്തിൽ നിന്ന് ഇത്തിരി അകന്നു  നിന്ന എനിക്ക്  അവിടെ ഇടമുണ്ടെന്ന യാഥാർത്ഥ്യം  ഉത്സാഹമേകി. ഡോക്ടറുടെ മരുന്നും അനുഗ്രഹവും മാത്രമല്ല, നിർമ്മലമായ ഹൃദയങ്ങളിലെ സ്റ്റേഹവും കൂടിയാവും എന്നിൽ നിന്നും അസുഖത്തെ അകറ്റിയത്. ഇരുപത്തി ആറാം തീയ്യതി തിരിച്ചു വണ്ടി കയറുമ്പോൾ ഒന്നും സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. അമ്മ വിളയാടി അനുഗ്രഹിച്ച് തന്ന ഈ അവസ്ഥ പോവരുതേ എന്നാണ് പ്രാർത്ഥന.

Saturday, 11 March 2017

ആദ്യ ബ്ലോഗെഴുത്ത് - ബിന്ദു സാജൻ

ഇത്തവണ സ്കൂൾ വാർഷികത്തിന് പുതിയ ഡ്രസ്സ് വേണമെന്ന നന്ദയുടെ ആവശ്യത്തിന് അച്ഛനോട് പറയൂ എന്ന നിർദ്ദേശത്തോടെ ആശ്വസിച്ചു നിന്നു. പത്തു മിനിറ്റിനകം ഓടി വന്നു അച്ഛൻ സമ്മതിച്ചമ്മേ ഫെബ്രുവരിയിലല്ലേ,,പ്രശ്നമില്ലെന്നു പറഞ്ഞതു കേട്ട്  ഒരു നിമിഷം ശങ്കിച്ചു.  പ്രതീക്ഷിക്കാതെ ഉത്തരം കിട്ടി, ഇനിയെന്ത് പറയേണ്ടു എന്നാലോചിച്ചു നിൽക്കുന്ന, അമ്പരന്നു നിൽക്കുന്ന പാവം അദ്ധ്യാപികയായി ഞാൻ മാറി. വർഷങ്ങളായി എന്നെ ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന പ്രതിഭാസമാണ് ഈ പിതൃ-പുത്രീ സ്നേഹം. എന്റെ കുട്ടിക്കാലത്ത് ഏറെ ഭയപ്പെട്ടു നിന്നിരുന്ന ഈ പദം എങ്ങനെയാണ് പുതിയ കാലത്ത് പൊതുവേ മാറിപ്പോയതെന്ന് ആദരവോടും ഒരല്പം അസൂയയോടും കൂടി അവരുടെ ശ്രദ്ധയിൽ പെടാതെ ഒളിഞ്ഞു നോക്കാറുണ്ടായിരുന്നു. നാല്പതാം വയസ്സിലും ഭയം കലർന്ന ബഹുമാനത്തോടെ, ഒരു പരിധി വിട്ട് ഒന്നും പറയാൻ കഴിയാതെ ഗൗരവ പൂർണ്ണമായി മാത്രമേ  എനിക്ക് എന്റെ അച്ഛനോട്  സംസാരിക്കാൻ  കഴിഞ്ഞിട്ടുള്ളൂ. ഇവൾ എങ്ങിനെയാണ് അച്ഛനെ   സുഹൃത്താക്കിയതെന്ന ചോദ്യത്തിനു മുന്നിൽ ഉഴലുകയാണ്.
"എട്ടാം ക്ലാസിലായാൽ വലിയ കുട്ടിയായി ആരെ കൊണ്ടും മോശം പറയിപ്പിക്കല്ലേ" എന്ന അമ്മൂമ്മയുടെ വാക്കുകൾ ശിരസ്സാ വഹിച്ചാണ് ഹൈസ്ക്കൂളിലേക്ക്  പോയത്. വർഷം കഴിയുന്നത് വരെ ക്ലാസ്സിലെ ആൺകുട്ടികളെ പരിചയപ്പെട്ടില്ല. ആൺ കുട്ടിയോട് മിണ്ടിയാൽ മോശമായിപ്പോവും എന്ന ധാരണ എന്റെ അരക്ഷിതമായ കൗമാരത്തെ ഭയപ്പെടുത്തിക്കൊണ്ടേയിരുന്നു. അൺ കുട്ടികളാണ് നല്ല സുഹൃത്തുക്കളെന്ന് തിരിച്ചറിയാൻ കലാലയ  ജീവിതത്തിലെത്തേണ്ടി വന്നു ക്ലാസ്സിലെ ആൺ സൗഹൃദങ്ങളെക്കുറിച്ച് നന്ദ വാചാലമായി സംസാരിക്കുo. സ്കൂൾ മാറി പോയ ചില കുട്ടികൾ ഇല്ലാഞ്ഞിട്ട് ക്ലാസ്സ് ബോറാണെന്നു പറഞ്ഞപ്പോൾ പേടി തോന്നി.  ചെറുപ്പം എന്നിലേല്പിച്ച ഭയം വിട്ടുമാറാതെ മനസ്സിലുണ്ടായിരുന്നു. ഭർത്താവിനോട് ആശങ്ക പങ്കുവെച്ചപ്പോൾ മറുതലയ്ക്കൽ ഉത്തരം നിസ്സാരമായ മൂളലായിരുന്നു. പിന്നീടുള്ള  ആകാംക്ഷ  പുതിയ കാലത്ത് അമ്മയേക്കാളും അച്ഛൻ കുട്ടികളെ മനസ്സിലാക്കുന്നുണ്ടോ എന്നതു മാത്രമായിരുന്നു.
അപ്രതീക്ഷിതമായി കടന്നു വന്ന ഭർത്താവിന്റെ ചിക്കൻപോക്സാണ് "അവൾ" എത്രത്തോളം അമ്മയെ സ്നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവ് എന്നിലുണ്ടാക്കിയത്. "നാളെ മുതൽ അമ്മ ഇവിടില്ല നിന്റെ എല്ലാ കാര്യവും ശ്രദ്ധിച്ചോളണം" എന്ന ഉപദേശം കിടക്കാൻ  നേരത്താണ്  നൽകിയത്.   കൈകാലുകൾ എന്റെ ദേഹത്തേക്കിട്ട് ഒട്ടിപ്പിടിച്ചുറങ്ങുമ്പോൾ ഒരു വേവലാതിയും അവൾ പ്രകടിപ്പിച്ചില്ല. പിറ്റേന്നു കാലത്ത് സ്കൂളിലേക്കിറങ്ങുമ്പോൾ തുണി കഴുകിക്കൊണ്ടിരുന്ന എന്റെ അടുത്തേക്ക് ഓടി വന്നു. ഞാൻ യാത്രയയക്കാൻ ചെന്നപ്പോൾ, തിരിഞ്ഞു നോക്കി റ്റാ റ്റാ പറഞ്ഞു.  ആ ഹൃദയവേദന ഓടിച്ചു കൊണ്ടിരുന്ന സൈക്കിളിന്റെ ചരിയലിൽ  ഞാനറിഞ്ഞു. അവധി ദിവസങ്ങളിൽ ചേച്ചിയുടെ വീട്ടിൽ താമസിക്കാൻ പോയി, രണ്ടു ദിവസം സന്തോഷിച്ചെന്നറിഞ്ഞപ്പോൾ എത്രയോ എനിക്ക് ആശ്വാസം തോന്നി. ഞായറാഴ്ച വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയ ഉടൻ  ഫോണിലൂടെ   സിനിമാ കഥയുടെ വിശദീകരണമായിരുന്നു.  തിരക്കിട്ട പണികൾക്കിടയിൽ വല്ലാത്തൊരു വിങ്ങലോടെ എല്ലാം മൂളിക്കേട്ടു. രണ്ടു ദിവസം കൊണ്ട് ഞാനും അവളെ മിസ്സ് ചെയ്യുന്നത് തിരിച്ചറിഞ്ഞു.  എത്ര മനോഹരമായാണ് അവൾ കഥ വർണ്ണിക്കുന്നതെന്നാലോചിച്ചപ്പോൾ കുട്ടിക്കാലത്ത വിഷുവിന് മാമന്റെ കൂടെ സിനിമ കണ്ട് വന്ന് ആ കഥ മുഴുവൻ അമ്മയെ പറഞ്ഞു കേൾപ്പിക്കുന്ന നാലാം ക്ലാസ്സുകാരിയിലേക്ക് മനസ്സ് പാഞ്ഞു.
എല്ലാ ദിവസവും സ്കൂൾ വിട്ട് വന്ന് എന്റെ വരവിനു കാത്ത് നിന്ന് കാക്കയുടെ കൗശലത്തോടെ മൊബൈൽ ഫോൺ എടുത്തോടും.  അതിൽ കളിക്കാനിരിക്കുന്ന അവളേ റേഡിയേഷനും നാമജപ സമയവും ഓർമിപ്പിക്കാൻ സമയം പാഴാക്കി.  മേശമേൽ കാലും കയറ്റി വച്ചിരുന്ന് ഗ്രൂപ്പുകളിൽ പരതി ( എന്റെയും) നടക്കുന്ന അവൾ ഇതിനൊക്കെ അഡിക്ടാവുമോ എന്ന വേവലാതിയായിരുന്നു മനസ്സ് നിറയെ.  ഇതേ നന്ദ ഞാനവിടെ ഇല്ലാത്തപ്പോൾ വീട്ടിലെത്തിയ ഉടൻ എന്നെ വിളിക്കുകയും സാധാരണ പോലെ സ്കൂൾ, ടീച്ചഴ്സ്, ഡ്രാമ, വി ശേഷങ്ങൾ പറഞ്ഞ് കുളിക്കാൻ പോവുകയും ചെയ്തു. ഒരു ചൊവ്വാഴ്ച രാത്രി എന്നെ ഫോണിൽ Video Call ചെയ്യാം എന്ന് പറഞ്ഞപ്പോൾ, "അമ്മയ്ക്കിതൊന്നും അറിയില്ല എന്ന്  തുറന്നു പറഞ്ഞു. "അങ്ങനെയല്ലേ പഠിക്കുക" എന്ന് പറഞ്ഞ് വീഡിയോ കോൾ ചെയ്യാൻ പഠിപ്പിച്ച് എന്റെ ശിഷ്യത്വം ഏറ്റെടുത്തു. ഒരേ  സമയം അച്ഛനോടും അമ്മയോടും സംസാരിച്ച്  വീണ്ടും എന്നെ അമ്പരപ്പിച്ചു. മതിവരാതെ വീണ്ടും വീണ്ടും വിളിക്കുമ്പോൾ അവളുടെ കുഞ്ഞു മനസ്സിൽ നിറയെ ഒളിപ്പിച്ചു വച്ച തേൻ കൂട് അനുഭവിച്ചറിയുകയായിരുന്നു ഞാൻ. ഇതൊന്നും ഇല്ലെന്നു കരുതി വെറുതെ എന്തൊക്കെ ഉപദേശങ്ങൾ അവൾക്ക് നൽകി?
ഹൃദയബന്ധങ്ങൾക്കു ആത്മാർത്ഥതയില്ലാത്ത കാലത്തിന്റെ  മരവിപ്പിലായിരുന്നു  ഇക്കാലമത്രയും.  ജീവിതം യാന്ത്രികമായിത്തുടങ്ങി. എല്ലാ  വേദനകളും നേരിട്ടല്ലെങ്കിലും തുറന്നു  പറഞ്ഞാൽ  അദൃശ്യമായി വന്ന് തലോടുന്ന അമ്മയോട് എനിക്കുള്ള ബന്ധം എന്റെ മകളും തുടരുന്നു. ഇന അറിവ്  ജീവിതത്തോടുള്ള പോസിറ്റീവ് മനോഭാവം എന്നിലുണർത്താൻ തുടങ്ങിയിരിക്കുന്നു. ഒരു ശക്തിക്കും മാറ്റിയെടുക്കാൻ കഴിയാത്ത ഈ സ്നേഹത്തിനു മുന്നിൽ തളരുന്നു. എന്നെ സ്നേഹിക്കാൻ ഒരാളുണ്ടെന്ന ബോധത്തിനു മുന്നിൽ കുളിരണിയുന്നു. എനിക്ക് കിട്ടാതെ പോയ കരുതലും, സ്നേഹവും, തലോടലും, ആശ്വാസവും പതിന്മടങ്ങ് നല്കിയാൽ എന്റെ മകൾ മോശമാവുമെന്ന ധാരണ പാടേ മാറ്റി അവളേ പൂർണ്ണമായി സ്നേഹിക്കാനും പ്രതീക്ഷയോടെ ജീവിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ.

Contributors